മോഹപ്പക്ഷി

6 Jun

മോഹപ്പക്ഷി

താമരപ്പത്രത്തിൽ
പാദമൂന്നി
ഓമനപ്പക്ഷി
നടന്നുനീങ്ങി

നീരിൽ നടക്കാൻ
നിവൃത്തിയില്ലാ-
തോരത്തുനിന്നു
ഞാൻ പിന്മടങ്ങി

നന്നെപ്പരന്നതാം
കല്ലെടുത്തു,
തെന്നുന്നപോലെ
എറിഞ്ഞൂവിട്ടു

കല്ലോലവീചികൾ
ചുംബിച്ചു പായും
കല്ലിനാലന്നെൻ
നിരാശ തീർത്തു.

മാമലയ്ക്കുച്ചിയിൽ
ചേക്കേറിയന്ത്യ-
യാമപ്പുലരിയിൽ
പക്ഷം പരത്തി

ഉഷ്ണപ്രവാഹത്തി
ലേറി വിണ്ണിൽ
കൃഷ്ണപ്പരുന്തായി
യാലി നിൽക്കാൻ,

മാനത്തുമുട്ടാൻ
മദിച്ച മോഹം
വാനിൽ ത്തൊടു-
ത്തതാം പട്ടമാക്കി

സൂത്രം ചലിപ്പിച്ചു
കാക്കുവാനായ്
മാത്രമീമന്നിൽ
ത്തറഞ്ഞുനിന്നു.

നാകപ്രഭയ്ക്കുള്ളിൽ
മിന്നുന്ന താരം
ആകുവാൻ മിന്നാ-
മിനുങ്ങിറങ്ങി!

*       *      *     *

പിന്നെയോ കാലം
കഴിഞ്ഞുപോയീ
പിന്നിൽ നിഴലുകൾ
നീണ്ടുപോയി.

പണ്ടത്തെ മോഹത്തിൻ
വെമ്പലില്ല
താണ്ടുവാനേറെ-
ക്കടമ്പയില്ല

എങ്കിലും ഏകാന്ത
മാത്രയൊന്നിൽ
അങ്കുരിപ്പൂ പഴ-
ങ്കാല മോഹം:

സാഗരമാനവും
പിന്നിട്ടു വാനിൽ
ആഗമിച്ചപ്പുറം
പോയ്മറയാൻ,

അകലത്തിനപ്പുറം
ആലിനിൽക്കാൻ,
സകലതും കാണും
വിഹംഗമാകാൻ!!

ചിത്രം: ഗൂഗിൾ വഴി

പേടകം

27 May

പേടകം

ഉൽക്കടം കത്തിജ്ജ്വലിച്ചാ വിഹായസ്സി-
ലത്ഭുത ബിന്ദുവായ് പാഞ്ഞകന്നങ്ങനെ

താരാപഥങ്ങളെത്താണ്ടി നീ യജ്ഞാത
സൂരവ്യൂഹങ്ങളെത്തേടിപ്പറക്കവേ,

നിർഗ്ഗുണ നിശ്ശൂന്യ നാക വക്ഷസ്സിലെ
സ്വർഗ്ഗപ്രശാന്തിയിൽ നീന്തിത്തുടിക്കവേ,

ഓർക്കുക നിന്നെയീമന്നുമായ്ച്ചേർത്തൊരു
പൊക്കിളിൻ വള്ളിയിൽ ബന്ധിച്ചിരിപ്പതും

സീമയില്ലാത്തൊരഭൌമ പ്രപഞ്ചവും
വ്യോമവുമുണ്ടു നിന്നുള്ളിലായെന്നതും

ആദിമധ്യാന്തവിഹീനമായ്, കാലാതി-
ഭേദിയായ് വർത്തിക്കുമന്തരാകാശത്തിൽ

ആവർത്തനംചെയ്തു സത്യങ്ങളന്യോന്യ-
മാവഹിക്കുന്നതാമെത്രയോ ഗോളങ്ങൾ,

തേജസ്സു ചൂഴുമത്താരകൾ, ഭാവമാ-
മോജസ്സിൽ നീളുന്നൊരാകാശഗംഗ്ഗകൾ,

അപ്രമേയങ്ങളാം മാനങ്ങൾ, ആയതിൽ
തൽപ്രേരകങ്ങളാം വർണ്ണഭേദങ്ങളും,

മിന്നിപ്പൊലിഞ്ഞുപോമുൽക്കകൾ- ആശകൾ-,
വന്നുദിക്കുന്നതാം ധൂമകേതുക്കളും,

വെട്ടം വിഴുങ്ങുന്ന കൂരിരുൾഗർത്തവും
കത്തും പക തീർക്കുമഗ്നിഗോളങ്ങളും,

ജന്മപാശത്തിനാലാത്മാവിൽ ബന്ധിച്ചു
ബ്രഹ്മപ്രപഞ്ചമീയന്തരാകാശത്തിൽ

സ്വന്തമായുള്ളോരു സൂരവ്യൂഹത്തിനേ-
യേന്തിച്ചലിക്കും പരമാണുവെപ്പോലെ

ഏതോ സനാതനം സത്യത്തിനുള്ളിലെ
ച്ചേതോവികാരമീയാകാശമെന്നതിൽ

നിസ്തന്ദ്രനിർല്ലേപനാകപ്രയാണത്തി-
ലസ്തിത്വമില്ലാതെ പായുന്ന പേടകം!

ചിത്രം; ഗൂഗിൾ വഴി

വാമനൻ

14 May

വാമനൻ

ഗോപാൽ ഉണ്ണികൃഷ്ണ

നന്നെക്കനിഞ്ഞു നീ
തന്നൊരീയാടകൾ
ഒന്നും എനിക്കിണ-
ങ്ങാത്തത്തായ്‌ വന്നു ഹാ!

എന്നെക്കരുതി
ക്കരുപ്പിടിപ്പിച്ചൊരീ
പ്പൊന്നിൻ വിഭൂഷകൾ
പാഴായ്‌ ച്ചമഞ്ഞിതോ!

കൊട്ടിഘോഷിച്ചു
തിമിർക്കുവാൻ നിർമ്മിച്ച
കൊട്ടാരമൊന്നിൽ
ഞാനേകനായ്പ്പോയിതോ!

സാമ്രാജ്യമില്ലാത്ത
ചെങ്കോൽ വഹിക്കുന്ന
സാമ്രാട്ടെഴുന്നള്ളി
വാഴുന്ന പോലെയോ

എന്നെക്കുറിച്ചു ഞാൻ
കണ്ട കിനാവുകൾ
എന്നേ പൊലിഞ്ഞു പോ-
യെന്നറിഞ്ഞീലയോ

മിന്നിത്തെളിഞ്ഞ
പ്രതീക്ഷകൾ വന്നെന്റെ
മുന്നിൽക്കളിച്ചോരു
നാളുകളന്യമായ്‌

ഇന്നെന്റെ വാനി-
ലുദിക്കുന്ന സൂര്യനും
ചെന്നുപതിക്കുന്ന
സൂര്യനുമൊന്നുപോൽ

വന്നുമറഞ്ഞിടും
മാഞ്ഞിട്ടു വന്നിടും
എന്നുമീ വൃത്തം
വരയ്ക്കുക മാത്രമായ്‌

വന്നടുത്തെത്തും
ചുവടുകൾ കേൾക്കുവാൻ
ചെന്നെതിരേൽക്കു
വാനില്ലെനിക്കാഗ്രഹം

ഒന്നുകേട്ടിട്ടുണ്ടൊ-
രിക്കലീ നാടിന്റെ
മന്നവൻ പോലും
തലകുനിച്ചെന്നതായ്‌

എത്രയും നീളം
കുറഞ്ഞൊരാ വാമനൻ
അത്രയ്ക്കുയർന്നു
വളർന്നു വന്നെന്നതും

നന്നെക്കുറുകിയ
ചോടുകൾ വച്ഛൊരു
മന്നിൻ കിരീടവും
ചൂടിനിന്നെന്നതും

* *

എന്നെക്കരുതി
ക്കരുപ്പിടിപ്പിച്ചൊരാ
പൊന്നിൻ കിരീടവും
കാത്തിരിക്കുന്നു ഞാൻ!!

ചിത്രം: വിക്കിപിഡിയ

Follow

Get every new post delivered to your Inbox.